*ഊരുണർവ്വ്*

വിദ്യാലയങ്ങളിൽ നിന്ന് ട്രൈബൽ  വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് പതിവു കാഴ്ചയാണ്. ഇതു തടയുന്നതിന് സർക്കാർ വളരെക്കാലമായി വിവിധ സംവിധാനങ്ങൾ ഉപയോഗിച്ച് നിരവധി പരിപാടികൾ ആവിഷ്ക്കരിച്ചു പ്രവർത്തിച്ചു വരുന്നുണ്ടെങ്കിലും ഷെഡ്യൂൾഡ് ട്രൈബ് വിഭാഗങ്ങളിലെ കുട്ടികളുടെ ഡ്രോപ് ഔട്ട് ഇപ്പോഴും തുടരുകയാണ്.

ട്രൈബൽ വിഭാഗത്തിൽ പെട്ട കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാനമായും ആറു കാരണങ്ങളാണുള്ളത്.

1. രക്ഷിതാക്കളുടെ അജ്ഞത

ചരിത്രപരമായി തന്നെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരാണ് ട്രൈബൽ വിദ്യാർത്ഥികളുടെ  മുൻതലമുറകൾ. ട്രൈബൽ രക്ഷിതാക്കൾ മിക്കവരും മികച്ച വിദ്യാഭ്യാസം പോയിട്ട് അടിസ്ഥാന വിദ്യാഭ്യാസം പോലും നേടിയിട്ടുള്ളവരല്ല. പൊതുസമൂഹത്തിൽ നിന്ന് അല്പം ഒറ്റപ്പെട്ട നിലയിൽ ജീവിതം നയിക്കുന്ന ഇവർക്ക് ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയില്ല എന്നതാണു സത്യം. അതിനാൽ തന്നെ കുട്ടികൾ സ്കൂളിൽ പോകാത്തത് ഗൗരവമുള്ള ഒരു പ്രശ്നമായി അവരിൽ ഭൂരിപക്ഷം പേരും കാണുന്നില്ല.

പൊതുസമൂഹത്തിലെ കാര്യമെടുത്താലും ചെറിയ കുട്ടികൾ സ്കൂളിൽ പോകാൻ താത്പര്യം കാണിക്കാറില്ല എന്നു നമുക്കറിയാം. അവർ കരയുകയോ വാശി പിടിക്കുകയോ ചെയ്താലും കുട്ടികളുടെ ഭാവിജീവിതത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധമുള്ളതിനാൽ കുട്ടികളെ നിർബന്ധപൂർവ്വം സ്കൂളിലയയ്ക്കാൻ രക്ഷിതാക്കൾ തയ്യാറാവുന്നുണ്ട്. ഈ ഒരു ഘടകം ട്രൈബൽ കോളനികളിൽ പ്രവർത്തിക്കുന്നില്ല. അത് കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാവുന്നു.

പരിഹാരം: സർക്കാർ സംവിധാനങ്ങളും പൊതുസമൂഹവും ഇക്കാര്യത്തിലെങ്കിലും ഈ കുട്ടികളുടെ രക്ഷിതാക്കളാകുക എന്നതാണ് ഫലപ്രദമായ പരിഹാരം. രാവിലെ എല്ലാ കുട്ടികളും സ്കൂളിൽ (അംഗൻവാടി മുതലുള്ള സംവിധാനങ്ങളിൽ) പോകുന്നുണ്ടെന്നും നിസാര കാരണങ്ങളാൽ മടിപിടിച്ചിരിക്കുന്നില്ലെന്നും ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിന് വിദ്യാഭ്യാസ വകുപ്പ്, ട്രൈബൽ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ശിശുക്ഷേമ സമിതി,  ബാലാവകാശ കമ്മീഷൻ തുടങ്ങി വ്യത്യസ്ത വകുപ്പുകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സുസ്ഥിരമായ ഒരു സംവിധാനം ഇതിനായി ആവിഷ്ക്കരിക്കണം. ഒപ്പം കുട്ടികളുടെ വിദ്യാഭ്യാസം അവരുടെ അവകാശമാണെന്ന ബോധം രക്ഷിതാക്കളിൽ ഉണ്ടാക്കുന്നതിനാവശ്യമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണം. കുട്ടികളെ സ്കൂളിലെത്തിക്കുന്ന ചുമതല രക്ഷിതാക്കൾ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുന്ന സാഹചര്യം ക്രമേണ രൂപപ്പെടണം.

2. പശ്ചാത്തല സൗകര്യങ്ങളുടെ കുറവ്.

പോഷകാംശമുള്ള പ്രഭാത ഭക്ഷണം, വസ്ത്രം ചെരുപ്പ് കുട മുതലായവ, പഠനോപകരണങ്ങൾ എന്നിവ ഇല്ലാത്തതിനാൽ സ്കൂളിൽ പോകാൻ മടിക്കുന്ന കുട്ടികളുടെ എണ്ണം ചെറുതല്ല. വൈദ്യുതി വെളിച്ചം, പഠനമേശ, കസേര എന്നിങ്ങനെ വീട്ടിൽ പഠിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം വിദ്യാഭ്യാസം ഉപേക്ഷിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്.

പരിഹാരം: കുട്ടികളുടെ പഠനാവശ്യങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ കോളനികളിൽ ഉറപ്പു വരുത്തണം. കോളനികളിൽ 'പഠന വീട്' സ്ഥാപിക്കാവുന്നതാണ്. വീട്ടിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമോ രക്ഷിതാക്കളുടെ വഴക്ക്, മദ്യപാനം എന്നിവ മൂലമോ സ്വസ്ഥമായ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് പഠന വീട് ഒരു ആശ്രയമായിരിക്കും. കോളനികളിലെ സാംസ്ക്കാരിക നിലയത്തിന് അനുബന്ധമായി പഠന വീട് നിർമ്മിക്കാവുന്നതാണ്. അതുപോലെ, ട്രൈബൽ വിഭാഗങ്ങൾക്ക് വീട് അനുവദിക്കുമ്പോൾ കുട്ടികൾക്കുള്ള പഠനമുറി അതിൽ ഒരു അവശ്യ ഭാഗമായി ഉൾപ്പെടുത്താവുന്നതുമാണ്.

ട്രൈബൽ വിദ്യാർത്ഥികൾക്ക് പോഷക സമ്പന്നമായ പ്രഭാത ഭക്ഷണവും പഠനോപകരണങ്ങളും ഉറപ്പുവരുത്താനും സർക്കാരും സമൂഹവും ശ്രദ്ധ ചെലുത്തണം.

3. വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള പ്രയാസം.

നിരവധി ട്രൈബൽ കുട്ടികൾ പഠനം നിർത്തുന്നതിനു കാരണമായി കാണുന്നത് വിദ്യാലയത്തിൽ എത്താനുള്ള പ്രയാസമാണ്. പഠനം അവസാനിപ്പിക്കുന്ന കുട്ടികളിൽ പലരും നാലാം തരത്തിലോ ഏഴാം തരത്തിലോ വച്ച് പഠിപ്പു നിർത്തിയതായി കാണാം. ഇതിനു കാരണം, കോളനികൾക്കടുത്ത്  തുടർ പഠനത്തിനുള്ള സ്കൂളുകളില്ലാത്തതാണ്.

മിക്കവാറും അങ്കൺവാടികൾ ട്രൈബൽ കോളനികളോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ അങ്കൺവാടികളിൽ കുട്ടികളെ അയക്കാൻ കോളനി നിവാസികൾക്ക് പ്രയാസമുണ്ടാകില്ല. എൽപി സ്കൂളുകളും അധികം അകലെയാവില്ല. പക്ഷേ, യുപി സ്കൂളുകളിലേക്കും ഹൈസ്ക്കൂളുകളിലേക്കും ഹയർ സെക്കന്ററിയിലേക്കും എത്തിച്ചേരുക എളുപ്പമാവണമെന്നില്ല. അത് പഠനം മുറിയാൻ കരണമാവുന്നു.

പരിഹാരം: ഇന്നു മിക്കവാറും എല്ലാ പഞ്ചായത്തുകളിലും ഒരു ഹയർ സെക്കന്ററി സ്കൂൾ എങ്കിലും ഉണ്ടാകാറുണ്ട്. അങ്കൺവാടി മുതൽ പ്ലസ്ടു വരെ പഠിക്കാൻ അതാത് പഞ്ചായത്തിനുള്ളിൽ തന്നെ സൗകര്യമുണ്ടെന്നർത്ഥം. ഓരോ പഞ്ചായത്തിലെയും കോളനികളും സ്കൂളുകളും ബന്ധിപ്പിച്ച് വാഹന സൗകര്യം ഏർപ്പെടുത്തിയാൽ യാത്രാ പ്രശ്നത്തിന് പരിഹാരമാകും.

'ഗോത്രസാരഥി' പദ്ധതി ഈ ആവശ്യം മുൻനിർത്തി ആവിഷ്ക്കരിച്ചതാണെങ്കിലും ഫലപ്രദമായി നടപ്പാവുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിച്ചേരാൻ വിവിധ കോളനികളിലുള്ള കുട്ടികളുടെ സൗകര്യം പരിഗണിച്ച് വാഹനത്തിന്റെ റൂട്ട് ഓരോ വർഷവും പരിഷ്ക്കരിച്ചു കൊണ്ടിരിക്കണം. വാഹനത്തിന് വരുന്ന ചെലവ് സുതാര്യമായി കൈകാര്യം ചെയ്യുകയും വേണം.

കോളനിക്കു തൊട്ടടുത്തു വരെ വാഹനം എത്തുന്നതിനുള്ള റോഡ് സൗകര്യം ഉറപ്പു വരുത്തണം. ചിലയിടത്ത് കോളനികളോട് ചേർന്ന് ടാർ റോഡുകൾ നിർമ്മിച്ചതായി കാണാം. എന്നാൽ ആവശ്യമായ കലുങ്കോ പാലമോ അനുബന്ധ റോഡോ ഇല്ലാത്തതിനാൽ പ്രധാന പാതയിൽ നിന്ന് അവിടേക്കെത്താൻ സാധിക്കാത്ത വിചിത്രമായ അവസ്ഥയുണ്ടാകും. പദ്ധതി നിർവ്വഹണത്തിലെ ഉദ്ദേശശുദ്ധിയില്ലായ്മയാണ് ഇതിനു കാരണം.

കോളനികളിലെ യാത്രാ സൗകര്യം അവിടുത്തെ വിദ്യാർത്ഥികളുടെ അടിസ്ഥാന ബാലാവകാശമായി പരിഗണിക്കണം. വഴിയും സ്കൂൾവണ്ടിയും ഉറപ്പുവരുത്തണം.

4. പൊതുസമൂഹത്തിലും വിദ്യാലയത്തിലും ട്രൈബൽ വിദ്യാർത്ഥികൾ നേരിടുന്ന വിവേചനം.

പൊതുസമൂഹത്തിൽ ജാതീയമോ വംശീയമോ ആയ വിവേചനം പഴയതുപോലെയില്ല എന്നവകാശപ്പെടുമ്പോഴും, ''ആരെയും പരിഗണിക്കും - എസ്ടി ഒഴികെ'' എന്ന തരത്തിലുള്ള വിവാഹ പരസ്യങ്ങൾ ഇന്നിന്റെ മനോനിലയെ വ്യക്തമാക്കുന്നുണ്ട്. ഇതര പിന്നോക്ക വിഭാഗങ്ങളിൽ (ഒബിസി) ഉൾപ്പെട്ടവർ നേരിടാത്ത വിധം പ്രത്യക്ഷമായ വിവേചനമാണ് മിക്കപ്പോഴും ട്രൈബൽ വിഭാഗങ്ങൾ നേരിടുന്നത്. ഇതിന്റെ പരിച്ഛേദം തന്നെയാണ് സ്കൂളിലും ട്രൈബൽ വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്.

വിവിധങ്ങളായ പ്രതികൂല സാഹചര്യങ്ങളിൽ നിന്നു വരുന്നതിനാൽ ട്രൈബൽ വിദ്യാർത്ഥികൾ മറ്റു കുട്ടികളെ അപേക്ഷിച്ച് പഠനത്തിൽ പിന്നാക്കം പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെയും ചോദ്യങ്ങൾക്ക് മറുപടി പറയാത്തവരെയും പരിഹസിക്കുന്ന രീതി വിദ്യാർത്ഥികൾക്കു മാത്രമല്ല അധ്യാപകർക്കുമുണ്ട്. നിരന്തര പരിഹാസവും അവഗണനയും പഠനത്തോടും സ്കൂളിനോടും വിമുഖതയുണ്ടാക്കും.

നിറം, രൂപം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ബോഡി ഷെയ്മിങ്ങിനും ഏറ്റവും അധികം വിധേയരാകേണ്ടി വരുന്നതും ട്രൈബൽ വിദ്യാർത്ഥികളാണ്.

മറ്റു കുട്ടികളുടെ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളോട് ട്രൈബൽ കുട്ടികളുമായി ചങ്ങാത്തം കൂടരുതെന്ന് ഉപദേശിക്കുന്നതും അത്തരത്തിൽ ചങ്ങാത്തം പുലർത്തുന്നവരെ പരിഹസിക്കുന്നതും സാധാരണയാണ്. ഇതെല്ലാം തങ്ങളുടേതല്ലാത്ത ലോകത്ത് എത്തിപ്പെട്ടതായ തോന്നലാണ് ട്രൈബൽ വിദ്യാർത്ഥികളിൽ ഉളവാക്കുക.

സ്കൂളിലെ സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയ വിവിധ ക്ലബ്ബുകളിൽ നിന്നും, എസ്പിസി, എൻഎസ്എസ് തുടങ്ങിയ സന്നദ്ധ - സേനാ വിഭാഗങ്ങളിൽ നിന്നും ട്രൈബൽ കുട്ടികൾ ബോധപൂർവ്വമോ അബോധപൂർവ്വമോ ഒഴിച്ചുനിർത്തപ്പെടുന്നതായി കാണാം.

ഇതെല്ലാം തങ്ങൾ വ്യത്യസ്തരാണെന്ന അപകർഷത ഇവരിൽ ഊട്ടിയുറപ്പിക്കാൻ കാരണമാവുന്നുണ്ട്.

ആദ്യം സൂചിപ്പിച്ച സാഹചര്യപരമായ തടസ്സങ്ങളെല്ലാം തരണം ചെയ്ത് കുട്ടികളെ എങ്ങനെയും വിദ്യാലയത്തിൽ എത്തിച്ചാൽ പോലും അവിടെ നേരിടുന്ന വിവേചനം പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ കാരണമാകുന്നു.

പരിഹാരം: സ്കുളിൽ വിവേചനമുണ്ടാകാതെ ശ്രദ്ധിക്കുന്നതിന് അധ്യാപകർക്ക് പരിശീലനം നൽകണം. അധ്യാപകരുടെ ഭാഗത്തു നിന്ന് വിവേചനമുണ്ടാകരുതെന്നു മാത്രമല്ല, കുട്ടികൾ വിവേചനം കാണിക്കാതെ അവർ ശ്രദ്ധിക്കുകയും വേണം. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും കമ്മിറ്റികളിലും ട്രൈബൽ കുട്ടികളുടെ പങ്കാളിത്തം അധ്യാപകർ ബോധപൂർവ്വം ഉറപ്പുവരുത്തണം. പരാജയങ്ങളും വീഴ്ചകളും പരിഹസിക്കപ്പെടാനുള്ളതല്ലെന്ന് അധ്യാപകരും വിദ്യാർത്ഥികളും ഉൾക്കൊള്ളണം.

കായികം, കരകൗശലം, പാട്ട്, ചിത്രം വര തുടങ്ങി ട്രൈബൽ കുട്ടികൾ കൂടുതൽ ശോഭിക്കുന്ന പല മേഖലകളുമുണ്ട്. അതാത് രംഗങ്ങളിൽ അവർക്ക് മികച്ച പരിശീലനവും പരിഗണനയും നൽകണം. ഇത് അവരുടെ ആത്മവിശ്വാസം വളർത്തും.

മിക്കപ്പോഴും സ്കൂൾ കലാ കായിക മേളകളിലെ മത്സര ഇനങ്ങൾ സവർണ്ണ മുന്നോക്കവിഭാഗങ്ങളുടെ കലാ കായിക രൂപങ്ങളാണ് എന്നു കാണാം. വിവിധ ട്രൈബൽ കലാകായികരൂപങ്ങളും മത്സര ഇനങ്ങളാക്കണം. ഇപ്പോൾ നാടൻപാട്ട് പോലെ അപൂർവ്വം ഇനങ്ങൾക്കാണ് പൊതു സ്വീകാര്യതയുള്ളത്. ആ നില മാറണം. ട്രൈബൽ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ മത്സരങ്ങളിൽ പങ്കെടുക്കാനാവണം.

വാർഷിക മേളകളിലെ മത്സര ഇനങ്ങൾ എന്നതിനു പുറമേ ദൈനംദിന പാഠ്യപദ്ധതിയുടെ ഭാഗമായി ട്രൈബൽ കുട്ടികൾക്ക് ആകർഷകമായ പാഠ്യേതര വിഷയങ്ങളായ അമ്പെയ്ത്ത്, മീൻ പിടിത്തം, നീന്തൽ, പാട്ട്, താളവാദ്യങ്ങൾ, ചിത്രം വര, നൃത്തം, മറ്റു കായിക ഇനങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തണം.

ഇതോടൊപ്പം വിവേചനങ്ങളിൽ തളരാതിരിക്കാനും ആത്മവിശ്വാസവും സാമൂഹ്യബോധവും വളർത്താനും ട്രൈബൽ വിദ്യാർത്ഥികൾക്ക് യഥാസമയം കൗൺസലിങ് നൽകുകയും വേണം.

5. പഠന മാധ്യമമായ ഭാഷ

പൊതുവിദ്യാലയത്തിലെ പഠനമാധ്യമമായ ഭാഷ മലയാളമാണെന്ന് നമുക്കറിയാം. മലയാള ഭാഷ പല ട്രൈബൽ വിഭാഗങ്ങൾക്കും സ്വന്തം ഭാഷയല്ലെന്ന വസ്തുത പലർക്കുമറിയില്ല. ട്രൈബൽ ഭാഷകൾ മലയാളത്തിന്റെ പ്രാദേശിക ഭേദങ്ങളായിട്ടാണ് മിക്കവരും ധരിച്ചു വച്ചിട്ടുള്ളത്. എന്നാൽ ട്രൈബൽ ഭാഷകൾ സ്വതന്ത്ര ഭാഷകൾ തന്നെയാണ്. പൊതുവായ ദ്രാവിഡ പൈതൃകം അവയെ മലയാളത്തോടു സാമ്യമുള്ളതായി തോന്നിക്കുന്നു എന്നു മാത്രം.

ട്രൈബൽ കുട്ടികളുടെ രക്ഷിതാക്കൾ പൊതു സമൂഹവുമായി ഇടപെടുമ്പോൾ മലയാളം ഉപയോഗിക്കാറുണ്ടെങ്കിലും പല ട്രൈബൽ ഊരുകളിലും അവർക്കിടയിൽ ഉപയോഗിക്കപ്പെടുന്നത് അവരവരുടെ ഗോത്രഭാഷ തന്നെയാണ്. അതുകൊണ്ടു തന്നെ ജീവിതത്തിലെ ആദ്യ ആയിരം ദിനങ്ങളിൽ കുട്ടികൾ കേട്ടുവളരുന്നത് താന്താങ്ങളുടെ  ഗോത്രഭാഷ മാത്രമാണ്. അതാണ് അവരുടെ മാതൃഭാഷ.

വിദ്യാഭ്യാസം, പ്രത്യേകിച്ച് പ്രാഥമിക വിദ്യാഭ്യാസം, ഫലപ്രദമാകണമെങ്കിൽ മാതൃഭാഷ പഠന മാധ്യമമാകണമെന്ന കാര്യം ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ളതാണ്. ട്രൈബൽ വിഭാഗങ്ങളിലെ കുട്ടികളെ സംബന്ധിച്ച് അവരുടെ വിദ്യാഭ്യാസ ഘട്ടങ്ങളിൽ ഒരിക്കലും മാതൃഭാഷ പഠന മാധ്യമമാകുന്നില്ല. അങ്കൺവാടികൾ മുതൽ തന്നെ മലയാളമാണ് മാധ്യമം എന്നത് ഈ കുട്ടികളെ സംബന്ധിച്ച് പഠനം ദുഷ്ക്കരമാക്കുന്നു. പഠനം വിജയകരമാകാൻ സാധാരണ കുട്ടികൾ ചെയ്യുന്നതിന്റെ ഇരട്ടി പരിശ്രമം ട്രൈബൽ കുട്ടികൾക്ക് ആവശ്യമായി വരുന്നു. ഇത് താഴ്ന്ന പ്രകടനത്തിന് കാരണമാവുകയും തുടർച്ചയായ താഴ്ന്ന പ്രകടനം അപകർഷതയ്ക്കും പഠനത്തോടുള്ള വിമുഖതയ്ക്കും ക്രമേണ കൊഴിഞ്ഞുപോക്കിനും കാരണമാകുന്നു.

ഗോത്ര ഭാഷകൾ ലിപിയില്ലാത്ത ഭാഷകളാണ്. അവ എഴുതപ്പെട്ട നിലയിൽ ഒരിക്കലും കുട്ടികൾ പരിചയപ്പെടുന്നില്ല. തങ്ങൾ സംസാരിക്കുന്ന കാര്യങ്ങൾ രേഖപ്പെടുത്താനാവുമെന്ന കാര്യം അവർക്കറിയില്ല. ഈ ദരിദ്ര ജനവിഭാഗങ്ങളുടെ വീടുകളിൽ പത്രങ്ങളോ മാസികകളോ ബാല പ്രസിദ്ധീകരണങ്ങളോ ഉണ്ടാകാറില്ല. ഇത് എഴുത്തുവിദ്യ അഭ്യസിക്കുന്നത് ഇവർക്ക് പ്രയാസമുണ്ടാക്കുന്നു. ചരിത്രപരമായി ലിഖിത ഭാഷ, ഗണിതം എന്നിവ ഉപയോഗപ്പെടുത്താത്തതിനാൽ കുട്ടികളുടെ മസ്തിഷ്ക്കം ഭാഷാപരവും ഗണിതപരവുമായ ബൗദ്ധിക ശേഷികളുടെ കാര്യത്തിൽ പിന്നോക്കമാകാൻ സാധ്യതയുണ്ട്.

പരിഹാരം: ട്രൈബൽ കുട്ടികൾക്ക് അങ്കൺവാടികളിൽ അവരുടെ ഗോത്രഭാഷയിൽ കാര്യങ്ങൾ മനസിലാക്കി കൊടുക്കാൻ സാധിക്കണം. അവർ മലയാളം പഠിക്കുന്നത് മറ്റൊരു ഭാഷ പഠിക്കുന്ന രീതിയിലാണെന്ന കാര്യം അധ്യാപകർ ഉൾക്കൊള്ളണം.

ട്രൈബൽ മേഖലകളിലെ പ്രാഥമിക വിദ്യാലയങ്ങളിലെ അധ്യാപകർക്ക് അതാത് മേഖലകളിലെ ഗോത്രഭാഷകളിൽ പരിശീലനം നൽകുക. പാഠഭാഗങ്ങൾ ട്രൈബൽ കുട്ടികൾക്ക് വ്യക്തമായി മനസിലാകും വിധം അവരുടെ ഭാഷയിൽ വിശദീകരിക്കാനും അവരെ വിഷയത്തിലേക്ക് ആകർഷിക്കാനും അധ്യാപകർക്ക് കഴിയണം.

സ്കൂൾ സമയത്തിനു ശേഷം ഇവർക്ക് പ്രത്യേകം ട്യൂഷൻ ക്ലാസ് നൽകാൻ സംവിധാനം ഉണ്ടാക്കണം. മുഖ്യധാരാ സമൂഹത്തിലെ മിക്ക കുട്ടികൾക്കും പ്രൈവറ്റ് ട്യൂഷൻ കിട്ടുന്നുണ്ട്. എന്നാൽ ട്രൈബൽ കുട്ടികൾക്ക് അത്തരത്തിൽ ഒരു സൗകര്യം ലഭിക്കുന്നില്ല. കോളനികളിലെ 'പഠനവീട്ടി'ൽ ഇവർക്ക് ട്യൂഷൻ നൽകുന്നതിനും സംവിധാനമൊരുക്കണം. അവിടെ ക്ലാസ് നൽകുന്നവർ അതാത് ഗോത്രഭാഷകളിലും പരിശീലനം ലഭിച്ചവരായിരിക്കണം. ട്രൈബൽ മേഖലയിലെ ഫണ്ടുകൾ ഇത്തരം കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തണം.

അങ്കൺവാടിക്കും ഒന്നാം ക്ലാസിനുമിടയിൽ മറ്റു കുട്ടികൾ കിന്റർഗാർട്ടൻ ക്ലാസുകളിൽ പോകുന്ന പ്രായത്തിൽ ട്രൈബൽ വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസ രംഗവുമായി ചേർത്തു നിർത്തുന്നതിനു വേണ്ട ഒരു ഇടക്കാല പരിശീലനം (ഇന്ററിം കോഴ്സ്) നൽകുന്നത് ഗുണകരമാകും. പരിസ്ഥിതിയോട് വളരെ ഇണങ്ങിക്കഴിയുന്ന ആ കുട്ടികളെ ക്ലാസ് മുറിയിൽ അടക്കിയിരുത്തുക എന്നതു തന്നെ പരിശീലനം ആവശ്യമുള്ള കാര്യമാണല്ലോ.

അക്ഷരം എഴുതാൻ പരിശീലിപ്പിക്കുന്നതിന് മുൻപ് ഭാഷയുമായി അവരെ സൗഹൃദത്തിലാക്കണം. ''കേൾക്കുക, പറയുക, വായിക്കുക, എഴുതുക (LSRW)'' എന്ന ക്രമത്തിൽ മാത്രം മലയാളം അഭ്യസിപ്പിക്കുക. പരിചയമുള്ളതും ഇഷ്ടമുള്ളതുമായ വാക്കുകൾ (സ്വന്തം പേര്, വീട്ടുകാരുടെ പേരുകൾ, സിനിമാ/കായിക താരങ്ങളുടെ പേരുകൾ, ഭക്ഷണ സാധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും അടുത്തറിയുന്ന സ്ഥലങ്ങളുടെയും പേരുകൾ തുടങ്ങിയവ) എഴുതിക്കാണിച്ച് പരിചയപ്പെടുത്താം. അതിൽ സമാന ഉച്ചാരണമുള്ളവയ്ക്ക് ഒരേ അക്ഷരം വരുന്നത് കുട്ടികൾ ശ്രദ്ധിക്കുകയും എളുപ്പമുള്ള ലിപികൾ ആദ്യം പഠിച്ചെടുക്കുകയും ചെയ്യും. അക്ഷരം എഴുതുന്ന ഘട്ടത്തിൽ റ ന ത ഠ തുടങ്ങി എളുപ്പമുള്ള ലിപികൾ ആദ്യം പരിചയപ്പെടുത്തണം. ആദ്യം തന്നെ അക്ഷരമാല ക്രമത്തിൽ പഠിപ്പിക്കരുത്. അക്ഷരങ്ങളോടുള്ള അടുപ്പം സൃഷ്ടിച്ച ശേഷം അക്ഷരമാല ക്രമത്തിൽ പഠിപ്പിച്ചാൽ മതിയാവും

കോളനികളിലെ സാംസ്ക്കാരിക നിലയങ്ങളിൽ പത്രങ്ങളും ബാല പ്രസിദ്ധീകരണങ്ങളും ലഭ്യമാക്കണം. അത് കുട്ടികൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.

(ലിപി ഇല്ലാത്തതുകൊണ്ടും മലയാളത്തിന്റെ കടന്നുകയറ്റം കൊണ്ടും ഗോത്ര ഭാഷകൾ ക്രമേണ നശിച്ചു കൊണ്ടിരിക്കുകയാണ്. അതിലെ ധാരാളം വാക്കുകൾ ഉപയോഗമില്ലാതെ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. ഭാഷയുടെ നാശം തടയാൻ എത്രത്തോളം സാധ്യമാകുമെന്നതിനപ്പുറം ഈ ഭാഷകളെയും അതിലെ വാക്കുകളെയും പ്രയോഗങ്ങളെയും റെക്കോഡ് ചെയ്ത് സൂക്ഷിക്കേണ്ടത് മനുഷ്യ സമൂഹത്തിന്റെ ചരിത്രപരമായ ഒരു ആവശ്യകതയും കടമയുമാണ്)

6. പൊതു സമൂഹത്തിന്റെ മനസ്ഥിതിയുമായി ട്രൈബൽ സമൂഹ മനസ്ഥിതിയിലുള്ള മാറ്റം.

ഏറ്റവും സുപ്രധാനമായ വിഷയം ഇതാണ്. ട്രൈബൽ സമൂഹത്തിന്റെ മനോഭാവം മുഖ്യധാരാ സമൂഹത്തിൽ നിന്ന് തുലോം വ്യത്യസ്തമാണ് എന്ന കാര്യം പരിഗണിക്കാതെയാണ് പല ആദിവാസി ക്ഷേമപദ്ധതികളും ആവിഷ്ക്കരിക്കപ്പെടുന്നത്. അതുമൂലം അത്തരം പദ്ധതികൾ പരാജയപ്പെടുകയും ട്രൈബൽ വിഭാഗങ്ങൾ 'എത്ര ശ്രമിച്ചാലും നന്നാവാത്തവരാണെന്ന' പൊതുബോധത്തിന് ഒരിക്കൽ കൂടി വേരുറപ്പ് കിട്ടുകയും ചെയ്യുന്നു.

എന്താണ് ട്രൈബൽ ജനസമൂഹത്തിന്റെ മനോഭാവപരമായ വ്യത്യാസം എന്നു നോക്കാം.

മനുഷ്യ ചരിത്രത്തിലെ സുപ്രധാന മാറ്റമാണ് കൃഷിയിലേക്കുള്ള മനുഷ്യന്റെ ചുവടുവയ്പ്. അതുവരെ നായാടി നടന്നും കായ്കനികളും ഫലമൂലാദികളും ശേഖരിച്ചും വിശപ്പകറ്റിയ മനുഷ്യർക്ക് മുന്നിൽ കടന്നു വന്ന ഏതോ വെല്ലുവിളിക്ക് പരിഹാരമായാവണം അവൻ ഭക്ഷണ ഉത്പാദനത്തിന് കൃഷി ഒരു ഉപാധിയാക്കിയത്. അന്ന് ആ പ്രതിസന്ധി നേരിടാത്തവരോ അതിനെ അതിജീവിക്കാൻ ശേഷിയുള്ളവരോ ആയ ഒരു വിഭാഗം മനുഷ്യർ പഴയ രീതിയിലുള്ള വനജീവിതം തന്നെ തുടർന്നിട്ടുമുണ്ടാകാം. 

കൃഷിയിലേക്കു തിരിഞ്ഞ മനുഷ്യസമൂഹങ്ങൾ കാലാവസ്ഥയെ കുറിച്ചും അതു മുൻകൂട്ടി അറിയുന്നതിന് ആകാശഗോളങ്ങളുടെ സഞ്ചാരത്തെ കുറിച്ചും വിളവ് ഉറപ്പു വരുത്താൻ ഭൂപ്രദേശങ്ങളുടെ ഘടനയെകുറിച്ചും ജലപ്രവാഹങ്ങളെക്കുറിച്ചും അങ്ങനെ പലപല കാര്യങ്ങളെ പറ്റി കൂടുതൽ പഠിക്കാൻ നിർബന്ധിതരായി. നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും ഭാഗമായി പുതിയ അറിവുകളും പുതിയ സാങ്കേതിക വിദ്യകളും പുതിയ ആയുധങ്ങളും കൂടുതൽ സമ്പുഷ്ടമായ ഭാഷയും  അവർ ആർജ്ജിച്ചു. കൃഷിയുടെ ഭാഗമായാണ് സ്വകാര്യ സ്വത്ത് എന്ന സംവിധാനവും വേരുറച്ചത്. ഇതിന്റെയൊക്കെ പരിണിതഫലമായി അവരുടെ മനോഭാവത്തിലും മാറ്റമുണ്ടായി.

അതേ സമയം പഴയ രീതിയിൽ കഴിഞ്ഞു പോന്നവർ വനജീവിതം തന്നെ തുടർന്നു. അവരുടെ മനോഭാവത്തിൽ അന്നത്തെ നിലയിൽ നിന്നു പരിണാമമൊന്നും സംഭവിച്ചില്ല. നായാട്ട്, മത്സ്യ ബന്ധനം, ഫലമൂലാദികളുടെ ശേഖരണം എന്നിവ അന്നന്നത്തെ അപ്പം കണ്ടെത്തുന്നതിനുള്ള മാർഗ്ഗമാണ്. നാളേയ്ക്കുള്ള കാത്തിരിപ്പോ കരുതി വയ്പോ അതിലില്ല; ആവശ്യവുമില്ല.

എന്നാൽ കൃഷി അങ്ങനെയല്ല. അത് ഒരു നിക്ഷേപമാണ്. ഇന്നു വിതയ്ക്കുന്നത് മറ്റൊരിക്കലാണ് കൊയ്തെടുക്കുന്നത്. അതിൽ നാളേയ്ക്കുള്ള കാത്തിരിപ്പ് അവശ്യ ഘടകമാണ്. വിതച്ചതിന്റെ പല മടങ്ങ് കൊയ്തെടുക്കാമെന്ന പ്രതീക്ഷയുണ്ട്. കൊയ്തെടുത്തവ വറുതിക്കാലത്തേയ്ക്ക് കാത്തു വയ്ക്കാമെന്ന സൗകര്യവുമുണ്ട്. (ഭാവി സുരക്ഷിതമാക്കാനുള്ള ആഗ്രഹം അത്യാഗ്രഹമായി വളർന്ന് നാളേക്കുള്ള കരുതിവയ്പ് എന്നത് വെട്ടിപ്പിടിക്കലായി മാറുമെന്ന അപകടവുമുണ്ട്.)

ഭക്ഷണ ശേഖരണം, ഭക്ഷണ ഉദ്പാദനം (Food gathering, Food producing) എന്നിവയിലെ വ്യത്യസ്തത കൊണ്ട് ഈ രണ്ടു വിധം ജീവിതങ്ങൾ രണ്ടു വിധം മനോഭാവങ്ങളെയാണ് വളർത്തിയെടുത്തത്. ആദ്യത്തേത് അന്നന്നത്തെ സുഖദുഃഖങ്ങളെ അന്നന്ന് തന്നെ അനുഭവിച്ചു തീർക്കുന്നതാണ്; നാളെയെ പറ്റി ചിന്തിക്കുകയേ ചെയ്യാത്ത വിധം സ്വാസ്ഥ്യവും നിഷ്ക്കളങ്കതയും ഉള്ളത്.
രണ്ടാമത്തേത് നാളേയ്ക്കുള്ള കാത്തിരിപ്പും കരുതലും പ്രതീക്ഷയും ഉൾക്കൊള്ളുന്നതും.

വിവിധ ട്രൈബൽ വിഭാഗങ്ങൾ കഴിഞ്ഞ പതിനായിരത്തിലധികം വർഷമായി മാറ്റമൊന്നുമില്ലാത്ത മനോഭാവവുമായി അവരവരുടെ മണ്ഡലങ്ങളിൽ ഒതുങ്ങി കഴിയുന്നതിനിടെ, കഴിഞ്ഞ ഏതാനും ശതാബ്ധങ്ങളായി ലോകമെമ്പാടുമുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ മൂലം കാടുകളിലുണ്ടായിരുന്ന അവർ നാഗരിക സമൂഹത്തിനാപ്പം ജീവിക്കാൻ പ്രേരിതരായി.

മുൻകാലങ്ങളിൽ അവരുടെ അധ്വാനശേഷിയോ അധ്വാനഫലമോ ചെറിയ തോതിൽ ചൂഷണം ചെയ്യപ്പെട്ടിരുന്നു എങ്കിൽ ഇപ്പോൾ അവരുടെ ജീവിത പശ്ചാത്തലം തന്നെ അവർക്ക് കൈമോശം വന്നിരിക്കുന്നു. അവരുടെ നിഷ്ക്കളങ്കത വ്യാപകമായി ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിൽ അവർക്കായി ആവിഷ്ക്കരിക്കുന്ന പദ്ധതികൾ ഫലപ്രദമാകണമെങ്കിൽ അത് അവരുടെ മനോഭാവപരിവർത്തനത്തിന് അനുഗുണമായിരിക്കുക കൂടി വേണം.

ജീവസന്ധാരണവുമായി ബന്ധപ്പെട്ട ശീലങ്ങളിലൂടെ അവരിൽ ഉരുത്തിരിഞ്ഞ മനോഭാവങ്ങളെ പരിഗണിച്ചു കൊണ്ടു വേണം ട്രൈബൽ വിഭാഗങ്ങൾക്കുള്ള പദ്ധതികൾ ആവിഷ്ക്കരിക്കാൻ എന്നതു കണക്കിലെടുത്ത് ഈ മനോഭാവങ്ങൾക്ക് ആധാരമായ ജീവിതാവസ്ഥകളുടെ അടിസ്ഥാനത്തിൽ നമ്മുടെ നാട്ടിലെ ട്രൈബൽ വിഭാഗങ്ങളെ അഞ്ച് പ്രധാന ഗ്രൂപ്പുകളിൽ ഉൾപ്പെടുത്താം.

  a) വനവാസികൾ

പൂർണ്ണമായും വനത്തെ ആശ്രയിച്ച് ജീവിച്ചു വന്ന വിഭാഗങ്ങളാണിവർ. നായാട്ട്, കായ്കനികൾ ശേഖരിക്കൽ എന്നിവയിലൂടെ അന്നന്നത്തെ അന്നം കണ്ടെത്തിയിരുന്നവരാണ് ഇക്കൂട്ടർ.

ജീവസന്ധാരണത്തിനായി വനമേഖലകളിൽ വിഹരിക്കുമ്പോഴും വനത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് കൂട്ടമായി താമസിക്കുകയാണ് ഇവരുടെ രീതി. തങ്ങൾ വസിക്കുന്ന ഭൂമി തങ്ങൾക്കോ മറ്റു മനുഷ്യവർഗ്ഗങ്ങൾക്കോ മാത്രമല്ല മുഴുവൻ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന ഉന്നതമായ അവബോധമാണ് ഇവർ പുലർത്തുന്നത്.

ഇവർ ആഹാരം കണ്ടെത്തിയിരുന്ന വിശാലമായ വനഭൂമി തേടി സ്വദേശി ജൻമിമാരും വിദേശസായിപ്പുമാരും കടന്നു വന്നപ്പോഴും, ഇത് മുഴുവൻ പേർക്കും അവകാശപ്പെട്ട മണ്ണാണെന്ന സങ്കല്പത്തിൽ, അക്കൂട്ടരെ നിഷ്ക്കളങ്കമായി സ്വാഗതം ചെയ്യുക തന്നെയാണ് ഈ ജനത ചെയ്തത്.

എന്നാൽ വനഭൂമി കയ്യേറിയ ജൻമിമാരും സായിപ്പുമാരും പിൽക്കാല കുടിയേറ്റ കർഷകരും ആ ഭൂമിക്ക് അതിരുകൾ നിശ്ചയിച്ച് പട്ടയം നിർമ്മിച്ച് ഭൂമി അവരവരുടേതാക്കി. വനവിഭവങ്ങൾ കൊള്ളയടിച്ച് വനം വെട്ടി വെളുപ്പിച്ച് ഇക്കൂട്ടർ അവ തോട്ടങ്ങളും കൃഷിഭൂമികളുമാക്കി.

തങ്ങളുടെ ആവാസ മേഖല അന്യാധീനപ്പെടുന്നത് നിസഹായതയോടെ നോക്കി നിൽക്കാനേ ഗോത്രസമൂഹങ്ങൾക്ക് സാധിച്ചുള്ളു. അതിനെ എതിർത്തവർക്കും അധിനിവേശം നടത്തിയവർക്കുള്ളത്ര ആയുധബലം ഇല്ലാത്തതിനാൽ പരാജയം തന്നെയായിരുന്നു വിധി. ക്രമേണ അധിനിവേശകരുടെ ആശ്രിതരോ അടിമകളോ ആയി തദ്ദേശ ജനത പരിണമിച്ചു.

(ചില ഗോത്രവിഭാഗങ്ങൾ പഴയ ജൈവചോദനയുടെ തുടർച്ചയെന്നോണം മണ്ണിൽ വീണുകിടക്കുന്ന കായ്കനികളും നാണ്യവിളകളും പെറുക്കിയെടുക്കുന്ന ശീലം ഇപ്പോഴും വച്ചു പുലർത്തുന്നുണ്ട്. അപ്പോൾ, അവരുടെ വിശാലമായ വിഹാരഭൂമി തട്ടിയെടുത്ത/ കൈവശമാക്കിയ ആളുകൾ, ഈ ഗോത്രജനതയെ മോഷ്ടാക്കളായി ചിത്രീകരിക്കുന്ന വിചിത്രമായ അവസ്ഥയും ഇവിടെയുണ്ട്.)

ഭക്ഷ്യവസ്തുക്കൾ കിട്ടിയിരുന്ന ഭൂവിഭാഗങ്ങളെല്ലാം നാണ്യവിളകൾ കൊണ്ടു നിറഞ്ഞപ്പോൾ കയ്യിൽ കിട്ടുന്ന നാണ്യവിളകൾ പെറുക്കിയെടുത്ത് വില്പന നടത്തുന്ന ശീലവും ഇവർക്കുണ്ടായി. അത്തരം ഉല്പന്നങ്ങൾ ശേഖരിക്കാൻ സാധിക്കുന്ന കാലത്ത് കുടുംബസമേതം കാർഷിക മേഖലകളിൽ അലഞ്ഞു നടന്ന് അവ ശേഖരിക്കുന്ന രീതിയും ഇവർക്കുണ്ട്.

ഇത്തരം അവസരങ്ങളിൽ സ്കൂളിൽ പഠിക്കുന്ന തങ്ങളുടെ കുട്ടികളെ കൂടി വിഭവ ശേഖരണത്തിന് ഇവർ കൂടെ കൂട്ടുന്നു. സ്വാഭാവികമായും കുട്ടികളുടെ പഠനം ദിവസങ്ങളോളം തടസപ്പെടുന്നു. ആ ഉല്പന്നങ്ങൾ വിറ്റുകിട്ടുന്ന തുക പെട്ടെന്നു തന്നെ അവർ ചെലവു ചെയ്ത് തീർക്കുകയും ചെയ്യുന്നു. ആ തുക കുട്ടികളുടെ പഠനത്തിനോ ഭാവികാല ആവശ്യങ്ങൾക്കോ സൂക്ഷിച്ചു വക്കുന്ന ശീലവും ഇവർക്കില്ല.

ഭൂമി എല്ലാവർക്കുമുള്ളതാണ് എന്നു കരുതുന്ന വിശാലമനസ്കത ഇവർക്കുണ്ട് എന്നതു പോലെ തന്നെ, കാർഷിക സംസ്ക്കാരത്തിന്റെ സൃഷ്ടിയായ 'ഉടമസ്ഥതാബോധം' ഇവരിൽ പലവിഭാഗങ്ങൾക്കും ഇല്ലെന്ന കാര്യവും ശ്രദ്ധേയമാണ്. തങ്ങളുടെ ഭൂമിയിലോ വീടുകളിലോ പുറമെ നിന്നൊരാൾ വന്നു കയറിയാലും അവർ തടയുകയില്ല. തങ്ങളുടെ ഭൂമിയോ വീടോ തങ്ങളുടേതു മാത്രമാണെന്നും വരുന്നവർ അനധികൃതമായി കടന്നു കയറുകയാണെന്നുമുള്ള ചിന്ത അവരിൽ ഇല്ല. ഈ നിഷ്ക്കളങ്കതയും നിസ്വാർത്ഥ മനോഭാവവും ഇവർ ചൂഷണം ചെയ്യപ്പെടാൻ കാരണമാകുന്നു.

b) വനവിഭവങ്ങൾ കൈകാര്യം ചെയ്യുന്നവർ

തേൻ, കോലരക്ക്, വിവിധ ഔഷധങ്ങൾ തുടങ്ങി വനത്തിൽ നിന്നുള്ള വിഭവങ്ങൾ ശേഖരിച്ച് ഗ്രാമത്തിൽ എത്തിച്ചു കൊടുത്ത് ഉപജീവനം നടത്തി വന്നിരുന്ന വിഭാഗങ്ങളും ഓട, മുള, ചൂരൽ തുടങ്ങിയ വനവിഭവങ്ങൾ ഉപയോഗിച്ച് ഗൃഹോപകരണങ്ങളും കരകൗശലവസ്തുക്കളും നിർമ്മിച്ചു വിറ്റ് ഉപജീവനം നടത്തുന്നവരും ഇക്കൂട്ടത്തിൽ ഉൾപ്പെടും.

വനാതിർത്തിയിലാണ് ഇക്കൂട്ടർ താമസിക്കുന്നത്. വനവിഭവ ശേഖരണമെന്ന ദുഷ്ക്കരമായ തൊഴിൽ ചെയ്യുമ്പോഴും അർഹമായ പ്രതിഫലം ഇവർക്ക് കിട്ടാറില്ല എന്നു മാത്രമല്ല ഇവരുടെ അധ്വാനം വലിയ തോതിൽ ചൂഷണം ചെയ്യപ്പെടുന്നുമുണ്ട്.

പ്രകൃതി വിഭവങ്ങൾ ശേഖരിക്കുന്നതിൽ ഇവർ കാണിക്കുന്ന കരുതൽ ശ്രദ്ധേയമാണ്. വിഭവങ്ങളുടെ പുനരുത്പാദനം ഉറപ്പുവരുത്തിയാണ് ഇവർ വിഭവ ശേഖരണം നടത്തുന്നത്. വിത്തെടുത്തു കുത്തുന്ന സമീപനം പുലർത്തിക്കൊണ്ട് പ്രകൃതിയെ തകർക്കുന്ന ആധുനിക മനുഷ്യർ ഇവരിൽ നിന്ന് പാഠമുൾക്കൊള്ളേണ്ടതുണ്ട്.

c) പൂർവ്വകാല നാഗരികർ

പൂർവ്വകാലത്ത് നാഗരികരും നാടുവാഴികളുമായിരുന്ന ചില ദ്രാവിഡ സമൂഹങ്ങൾ ദ്രാവിഡേതര വിഭാഗങ്ങളുടെ അധിനിവേശത്തെയും അക്രമത്തെയും തുടർന്ന് പലായനം ചെയ്യുകയും വനത്തിൽ അഭയം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. നൂറ്റാണ്ടുകളായി ഗോത്ര ജീവിതം നയിക്കുന്നവരുമാണ് ഇക്കൂട്ടർ. നാഗരികതയെ സ്വീകരിക്കാൻ ഈ വിഭാഗങ്ങൾക്കു പ്രയാസമുണ്ടാവില്ല.

d) കർഷകരും കർഷകത്തൊഴിലാളികളും

മേലെ സൂചിപ്പിച്ച മൂന്നു വിഭാഗങ്ങളിലും ഉൾപ്പെട്ട ചില ഗോത്രങ്ങളെ മുഖ്യധാരാ സമൂഹം അടിപ്പെടുത്തി കൃഷിപ്പണിക്ക് വേലക്കാരായി ഉപയോഗിക്കുകയും ക്രമേണ അവർ കർഷക തൊഴിലാളികളോ കൃഷിക്കാർ തന്നെയോ ആയി മാറുകയും ചെയ്തിട്ടുണ്ട്. നൂറ്റാണ്ടുകളായുള്ള പ്രവർത്തനങ്ങളിലൂടെ ഇവരുടെ മനോഭാവത്തിൽ ഗുണപരമായ പരിണാമമുണ്ടായിട്ടുള്ളതിനാൽ ഈ വിഭാഗത്തിൽ പെടുത്താവുന്ന ഗോത്ര സമൂഹങ്ങൾ സംവരണമുൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി സർക്കാർ സർവ്വീസിലും മറ്റ് മുഖ്യധാരാ മേഖലകളിലും എത്തുകയും മികച്ച മാറ്റങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

e) നഗരങ്ങളിൽ അരികുവൽക്കരിക്കപ്പെട്ടവർ

വനമേഖലയുമായി ബന്ധമില്ലാത്ത ദളിത് വിഭാഗങ്ങളാണ് ഇവർ. നാഗരികരാൽ അടിപ്പെട്ട് അവർക്കാവശ്യമായ ജോലികൾ യന്ത്രസമാനം ചെയ്തു പോന്നിരുന്ന ഇക്കൂട്ടർ നഗരപ്രാന്തങ്ങളിലാണ് താമസമെങ്കിലും നാഗരികതയുടെ ഒരു പ്രയോജനവും ഇവർക്ക് അനുവദിക്കപ്പെട്ടിട്ടില്ല.

ശുചീകരണവുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവരാണ് ഇവരിൽ പലരുമെങ്കിലും ഇവരുടെ ജീവിത സാഹചര്യങ്ങൾ ശുചിത്വമാർന്നതല്ല. ഓടകളും തെരുവുകളും വീടുകളും വൃത്തിയാക്കുക,  വസ്ത്രങ്ങൾ അലക്കുക, കഠിനവും അനാരോഗ്യകരവുമായ ജോലികൾ ചെയ്യുക, തുകൽ മുതലായവയുപയോഗിച്ച് ചെരുപ്പു പോലെയുള്ള സാധനങ്ങൾ നിർമ്മിക്കുക, അവ നന്നാക്കുക, തോൽ, എല്ല്, ഇറച്ചി, മനുഷ്യരുടെയും മറ്റു ജന്തുക്കളുടെയും ശവശരീരങ്ങൾ, മലം എന്നിവ കൈകാര്യം ചെയ്യുക തുടങ്ങിയവയൊക്കെ ഇത്തരക്കാരുടെ  തൊഴിലുകളിൽ ഉൾപ്പെട്ടിരുന്നു.

കടൽത്തീരങ്ങൾ നഗരങ്ങളായതിനാൽ മത്സ്യബന്ധനം തൊഴിലാക്കിയ സമൂഹങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഭക്ഷണ ഉദ്പാദകരുടെ കൂട്ടത്തിലോ കൈത്തൊഴിൽ ചെയ്യുന്നവരുടെ കൂട്ടത്തിലോ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്താനാവില്ല; അവരും കാനന നിവാസികളെപ്പോലെ ഭക്ഷണ ശേഖരണം തൊഴിലാക്കിയവരാണ്.

പരിഹാരം: മേൽപ്പറഞ്ഞ അഞ്ചു വിഭാഗങ്ങൾക്കും  പൊതുവായി പദ്ധതികൾ ആവിഷ്കരിച്ചാൽ അത് ഫലപ്രദമാവില്ല. ആദ്യം ഓരോ ട്രൈബൽ സമൂഹവും ഈ അഞ്ച് വിഭാഗങ്ങളിൽ ഏതിലുൾപ്പെടുന്നു എന്ന് കണ്ടെത്തണം. ഓരോ മേഖലയിലുമുൾപ്പെടുന്നവരുടെ മനോഭാവം ഉൾക്കൊണ്ടു കൊണ്ട് അവരെ നവീകരിക്കാനും പരിശീലിപ്പിക്കാനും ഉതകുന്ന വിധത്തിൽ വേണം പദ്ധതികൾ ആവിഷ്ക്കരിക്കാനും നടപ്പാക്കാനും.

സൗജന്യങ്ങൾ ചൊരിഞ്ഞു കൊടുത്ത് അവരുടെ ക്രയശേഷിയെയും മനോഭാവത്തെയും കൂടുതൽ മുരടിപ്പിക്കുന്ന വിധത്തിലാകരുത് ട്രൈബൽ വിഭാഗങ്ങൾക്കായി ആവിഷ്കരിക്കുന്ന പരിപാടികൾ. സ്വയം വികസിക്കാനുതകുന്ന സഹായം മാത്രമേ നൽകാവൂ. സൗജന്യങ്ങൾ വർധിപ്പിച്ച് നിഷ്ക്രിയത്വവും അടിമത്ത ബോധവും ഉല്പാദിപ്പിക്കുന്ന വിധത്തിലുള്ളതാണ് ഇപ്പോൾ നടപ്പാക്കുന്ന മിക്ക ക്ഷേമപദ്ധതികളും. അതിനു പകരം അവരുടെ ആത്മാഭിമാനം വളർത്തുന്ന തരത്തിലുള്ള പദ്ധതികൾ വിഭാവനം ചെയ്യണം.

കൃഷിയുമായി ബന്ധപ്പെട്ട് മനുഷ്യസമൂഹങ്ങളിൽ ഉരുത്തിരിഞ്ഞ മനോഭാവങ്ങൾ ട്രൈബൽ വിഭാഗങ്ങളിലും ഉരുത്തിരിയിച്ചെടുക്കേണ്ടതുണ്ട്.  അതിന് എളുപ്പവഴി  കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക തന്നെയാണ്. എന്നാൽ കൃഷി ഒരു പ്രധാന വരുമാന മാർഗ്ഗമാക്കിയാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് മുഖ്യധാരാ സമൂഹത്തിലെ കർഷകരുടെ ജീവിതം കൊണ്ടു തന്നെ വ്യക്തമാണ്. അപ്പോൾ കൃഷി എന്നത് ഒരു മനോഭാവ പരിവർത്തന ഉപാധി എന്ന രീതിയിൽ മാത്രമേ നടപ്പാക്കാവൂ എന്നത് പ്രധാനമാണ്. കോളനിയിലെ പൊതു ഭൂമിയിൽ ചെറിയ തോതിൽ തന്നാണ്ടു വിളകളുടെ കൂട്ടുകൃഷികൾ നടത്താനും, അവരവരുടെ വീടുകളിൽ അടുക്കള തോട്ടങ്ങൾ, ആടുവളർത്തൽ, കോഴിവളർത്തൽ എന്നിവ നടത്താനും വേണ്ട സഹായവും പരിശീലനവും നൽകാൻ സർക്കാർ ശ്രദ്ധിക്കണം. വലിയ കാലതാമസമില്ലാതെ വിളവെടുക്കാവുന്ന ഇനങ്ങൾക്ക് തുടക്കത്തിൽ പ്രാധാന്യം നൽകണം.

സമ്പാദ്യ ശീലമില്ലായ്മ ട്രൈബൽ വിഭാഗങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്ന മറ്റൊരു പ്രശ്നമാണ്. കിട്ടുന്ന പണം കഴിയുന്നത്ര പെട്ടെന്ന് ചെലവഴിച്ചു തീർക്കുകയും പണമില്ലാത്തപ്പോൾ പട്ടിണിയും ദുരിതവും അനുഭവിക്കുകയും ചെയ്യുക എന്നതാണ് പല വിഭാഗങ്ങളുടെയും രീതി. സമ്പാദ്യ ശീലമില്ലാത്ത വിഭാഗങ്ങളെ മുന്നിൽ കണ്ട് അവരുടെ ജീവിത സാഹചര്യങ്ങളുടെ പ്രത്യേകതകൾ ഉൾക്കൊണ്ടുകൊണ്ട് അവർക്കു മാത്രമായി പ്രത്യേക സമ്പാദ്യ പദ്ധതികൾ ആവിഷ്ക്കരിക്കണം. തുടക്കത്തിൽ ഹ്രസ്വകാല സമ്പാദ്യ പദ്ധതികൾ വേണം ആവിഷ്കരിക്കാൻ.

തങ്ങൾക്കുള്ള അവകാശങ്ങളെ പറ്റിയോ അനുകൂല നിയമങ്ങളെ പറ്റിയോ പദ്ധതികളെ പറ്റിയോ ട്രൈബൽ വിഭാഗങ്ങളിൽ പലർക്കും അറിയില്ല. ഈ അജ്ഞത ഉദ്യോഗസ്ഥരും ഭരണാധികാരികളും പൊതുസമൂഹവും ദുരുപയോഗപ്പെടുത്തുന്നുണ്ട്. ഇതിനു പരിഹാരമായി നിയമങ്ങളും അവകാശങ്ങളും പദ്ധതികളും അവർക്ക് മനസിലാകുന്ന രീതിയിൽ വിവരിക്കുന്ന ക്ലാസുകളും കൈപ്പുസ്തകങ്ങളും നൽകണം. ട്രൈബൽ പ്രമോട്ടർമാർക്ക് ഇക്കാര്യത്തിൽ പ്രത്യേക പരിശീലനവും സൗജന്യ റഫറൻസ് പുസ്തകങ്ങളും നൽകണം. പ്രമോട്ടർമാർക്ക് സുഗമമായ പ്രവർത്തനത്തിനാവശ്യമായ യാത്രാ ചെലവ്, പ്രതിഫലം എന്നിവ അനുവദിക്കണം.

ഉടമസ്ഥതാ ബോധവും ഉത്ക്കർഷേച്ഛയും ഉണ്ടാകാത്ത സാഹചര്യമാണ് ട്രൈബൽ കോളനികളിലെ ജീവിതം ഗോത്രസമൂഹത്തിനു സമ്മാനിക്കുന്നത്. അവരുടെ സാംസ്ക്കാരിക പാരമ്പര്യത്തിന്റെ സംരക്ഷണത്തിന് കോളനി ജീവിതം തുടരേണ്ടത് ആവശ്യമാണെന്ന വാദം പലരും ഉയർത്താറുണ്ട്. എന്നാൽ ദുരിത ജീവിതം നയിച്ച് സ്വയം നരകിച്ചൊടുങ്ങിക്കൊണ്ട് ഏതു സംസ്കാരമാണ് സംരക്ഷിക്കേണ്ടത് എന്നും അങ്ങനെ സംസ്ക്കാരം സംരക്ഷിക്കേണ്ട എന്തു ബാധ്യതയാണ് അവർക്കുള്ളതെന്നും ഈ വാദമുയർത്തുന്നവർ ചിന്തിക്കുന്നില്ല.

ഇത്തരം പാരമ്പര്യങ്ങൾ എന്നോ ഉപേക്ഷിച്ചവരാണ് ഇന്നത്തെ നാഗരിക സമൂഹം. സ്വന്തം സംസ്ക്കാരത്തിനു മേൽ ഇല്ലാത്ത ഉത്കണ്ഠ ട്രൈബൽ സംസ്ക്കാര സംരക്ഷണത്തിന് കാണിക്കുന്നത് നാഗരികരുടെ കാപട്യം മാത്രമാണ്. മുഖ്യധാരാ സമൂഹത്തിന് സംസ്ക്കാര പഠനം നടത്താനുള്ള പ്രത്യേക സ്പീഷിസുകളായോ കാഴ്ചവസ്തുക്കളായോ ട്രൈബൽ വിഭാഗങ്ങളെ ഒതുക്കിയിടേണ്ടതില്ല. കാഴ്ചബംഗ്ലാവിലെ ജീവികളെയെന്ന പോലെ മുഖ്യധാരയിൽ നിന്ന് വിട്ട് ഒരു പ്രത്യേക മേഖലയിൽ കൂണുകൾ പോലെ കൂരകൾ തീർത്ത് ഈ മനുഷ്യസമൂഹത്തെ തളച്ചിടുന്നത് ക്രൂരതയാണ്.

കോളനികളായി ഒരിടത്ത് കൂട്ടമായി താമസിക്കുന്നതുമൂലം പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ഇവരെ രാഷ്ട്രീയ പാർട്ടികൾ വോട്ടു ബാങ്കുകളായി പരിഗണിക്കുന്നു. ട്രൈബൽ വിഭാഗങ്ങളെ സംബന്ധിച്ച് ഉടമസ്ഥതാ ബോധവും അതുവഴി ഉരുത്തിരിയുന്ന അവകാശബോധവും വളരെ കുറവാണ്. അതു കൊണ്ടുതന്നെ തങ്ങൾ വോട്ടുബാങ്ക് ആണെന്നത് ഉപയോഗിച്ച് ഒരു വിലപേശലിനോ എന്തെങ്കിലും വിധ നേട്ടമുണ്ടാക്കാനോ ഇവർക്ക് സാധിക്കാറില്ല. അതേസമയം പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ മദ്യമോ മറ്റു ലഹരി വസ്തുക്കളോ കോളനിയിൽ ഒഴുക്കി അവരുടെ വോട്ടു തട്ടിയെടുക്കുന്നതിന് രാഷ്ട്രീയ കക്ഷികൾക്ക് എളുപ്പമാണുതാനും. ഇത് വ്യപകമായി നടക്കുന്ന കാര്യമാണ്.   കൂലിക്ക് പകരം മദ്യം നൽകി ഇവരുടെ തൊഴിൽ ശേഷി ചൂഷണം ചെയ്യുന്നതും വ്യാപകമാണ്. കോളനി സമ്പ്രദായം ഒഴിവാക്കിയാൽ ഇത്തരം ചൂഷണങ്ങളിൽ നിന്നു കൂടി ഒഴിവാകാം.

ഇപ്പോൾ കോളനി നിവാസികൾ ഭൂരിപക്ഷവും മദ്യം, വെറ്റില മുറുക്ക്  (പുകയില ഉൽപന്നങ്ങൾ) തുടങ്ങിയ ലഹരികൾക്ക്  അടിപ്പെട്ടിട്ടുണ്ട്. ലഹരിക്കടിപ്പെട്ട രക്ഷിതാക്കളുടെ ഉപദ്രവം മൂലം കുട്ടികളുടെ പഠനം തടസപ്പെടുന്നത് സാധാരണ സംഭവമാണ്. ട്രൈബൽ വിഭാഗങ്ങൾക്ക് വ്യാപകമായി ഡി അഡിക്ഷൻ ചികിത്സയും കൗൺസലിങ്ങും നൽകണം. ഇവർക്ക് ലഹരി പദാർത്ഥങ്ങൾ നൽകുന്നവർക്കെതിരെ കഠിനശിക്ഷ ഉറപ്പുവരുത്തുന്ന നിയമങ്ങൾ ആവിഷ്ക്കരിക്കണം. ട്രൈബൽ വിഭാഗത്തിൽ പെട്ടവർ മദ്യ / ലഹരി ഉത്പാദനം, വിൽപ്പന എന്നിവ നടത്തുന്നതു ശ്രദ്ധയിൽ പെട്ടാൽ മറ്റൊരു വരുമാന മാർഗ്ഗം സൃഷ്ടിച്ച് അവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. 

ട്രൈബൽ വിഭാഗങ്ങൾക്ക് വീടും സ്ഥലവും അനുവദിക്കുന്നത് പൊതു സമൂഹം താമസിക്കുന്ന ഗ്രാമ, നഗര മേഖലകളിൽ അവർക്കിടയിൽ തന്നെ വേണം. ഓരോ കുടുംബവും പൊതു സമൂഹവുമായി ഇടപെട്ട് ജീവിതം മുന്നോട്ടു കൊണ്ടു പോകുമ്പോൾ സാംസ്ക്കാരികമായ വിനിമയം സാധ്യമാവുകയും ആധുനിക സാമൂഹിക ജീവിതത്തിലെ സാധ്യതകൾ മനസിലാക്കാൻ ഇവർക്ക് സാധിക്കുകയും ചെയ്യും. അതേസമയം ഗോത്രപരമായ അനുഷ്ഠാനങ്ങൾക്ക് ഒത്തുകൂടാനും ആചാരങ്ങളും ആഘോഷങ്ങളും കൊണ്ടാടാനും ആവശ്യമായ ഭൂമിയും സങ്കേതങ്ങളും ഇവർക്ക് നൽകുകയും അത് അതാത് ഗോത്രങ്ങളുടെ പൊതുഭൂമിയായി  സംരക്ഷിക്കുകയും വേണം.

കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന വിഭാഗങ്ങളെ സംബന്ധിച്ച് വനവിഭവങ്ങൾ ലഭ്യമല്ലാതായതും ഉത്പന്നങ്ങൾക്ക് വിപണി ഇല്ലാതായതും തിരിച്ചടിയായിട്ടുണ്ട്. പുതിയ കാലത്ത് കൂടുതൽ ആവശ്യമുള്ള ഉല്പന്നങ്ങൾ നിർമ്മിക്കാനുള്ള പരിശീലനം നൽകാനും ഉല്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും സർക്കാരിന്റെയും സമൂഹത്തിന്റെയും സഹായം ആവശ്യമാണ്.

വനവിഭവങ്ങൾ ശേഖരിക്കുന്നതിന് ആ മേഖലയിൽ പരമ്പരാഗതമായി പ്രാവീണ്യമുള്ള ഗോത്രങ്ങൾക്ക് അനുമതി നൽകണം. ചൂഷണം ഒഴിവാക്കാൻ അവ സർക്കാർ തന്നെ വനം വകുപ്പിന്റെയോ ട്രൈബൽ വകുപ്പിന്റെയോ നേതൃത്വത്തിൽ നേരിട്ട് വാങ്ങി വിപണിയിലെത്തിക്കണം.

മറ്റു മൂന്നു ട്രൈബൽ വിഭാഗങ്ങൾക്കും സംവരണവും യഥോചിതമായ പിന്തുണയും കൊണ്ട് ഉയർന്നു വരാൻ സാഹചര്യമൊരുക്കണം. ജീവിത ചുറ്റുപാടുകൾ ശുചിത്വമുള്ളതും ആരോഗ്യകരവും ആണെന്ന് ഉറപ്പിക്കണം. പാരമ്പര്യേതര തൊഴിലുകളിലേക്ക് ആകർഷിക്കണം. തൊഴിൽ പരിശീലനം നൽകണം.

ട്രൈബൽ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും സൗജന്യ ടൂർ സൗകര്യമൊരുക്കി സ്വദേശത്തും വിദേശത്തുമുള്ള വിവിധ ജീവിത / തൊഴിൽ സാധ്യതകളെ പരിചയപ്പെടുത്തുകയും ബോധ്യപ്പെടുത്തുകയും വേണം. ജീവിതോത്ക്കർഷത്തിന് അവരിൽ ഇച്ഛ വളർത്തണം.

സ്വന്തം കാലിലുയർന്ന് നിൽക്കാനും മഹത്തായ ഭാവിയിലേക്കു ചുവടുവയ്ക്കാനും ഈ ജനസമൂഹത്തിനു സാധിക്കട്ടെ.

-ശിവൻ കൊട്ടിയൂർ

Comments

Popular posts from this blog

= *നിങ്ങൾ തേയ്ക്കപ്പെടുന്ന വിധം* =